Thursday, May 7, 2009

ഇടവേളകള്‍

മരണത്തിന്റെ കൈകള്‍ അയാള്‍ വ്യക്തമായി കണ്ടു... ഒരിത്തിരി ശ്വാസത്തിന് വേണ്ടി അയാള്‍ കൈകാലിട്ടടിച്ചു. വായില്‍ ചോരയുടെ ചുവ... കഴുത്തില്‍ മരണത്തിന്റെ മുറുക്കം കൂടിക്കൂടി വരികയാണ്. മേല്പ്പോട്ട് മലര്ന്നുപോകുന്ന കണ്കാഴ്ച്ചയിലൂടെ അയാള്‍ പ്രിയപ്പെട്ടവരേ ഒന്നു നോക്കി... എല്ലാവരും വരിവരിയായി കസെരയിട്ട് ടി വി കാണുമ്പോലെ എന്തോ കൊറിച്ചുകൊണ്ട് മരണം കാണുകയാണ്.
ദൈവമേ... ഏത് സിരിയലിന്റെ ക്ലൈമാക്സ്‌ ആണ് ഞാനിപ്പോള്‍ അഭിനയിക്കുന്നത്....
അയാള്‍ വിയര്‍ത്തു.
പെട്ടെന്ന് മരണം പിടുത്തം വിട്ടു.
ഹാവൂ.... ആശ്വാസം....
അയാള്‍ മരണത്തോട്‌ ചോദിച്ചു
"എന്തെ നിര്‍ത്തിക്കളഞ്ഞത്?"
മരണം പറഞ്ഞു:
"എല്ലാറ്റിനും ഉണ്ട് ഒരു ഇടവേള... അല്ലെങ്കില്‍ കാണികള്‍ മുഷിയും.... നാലഞ്ച് പരസ്യം കഴിഞ്ഞിട്ടാവാം ബാക്കി...."
കാഴ്ചക്കാര്‍ കോട്ടുവായിട്ടും മൂളിപ്പാട്ട് പാടിയും നടുനിവര്‍ത്തിയും ഇടവേള ആഘോഷിക്കാന്‍ തുടങ്ങി.

Monday, May 4, 2009

വയലറ്റ്

പ്രണയത്തിനു വയലറ്റ് നിറം ആണെന്ന് നിന്നെ പഠിപ്പിച്ചത്‌ ആരാണ്?
നീ എനിക്ക് എഴുതിയ പ്രണയ അക്ഷരങ്ങളുടെ എല്ലാ നിറവും വയലറ്റ്. നീ അണിയാറുള്ള മുത്ത്‌ മാലയുടെയും കമ്മലിന്റെയും കുപ്പി വളകളുടെയും നിറം വയലറ്റ്. എന്റെ പിറന്നാളിന് നീ കൊടുത്തയച്ച പൂക്കള്‍ക്കും പുസ്തകങ്ങള്‍ക്കും വയലറ്റ് നിറം.
ഒടുവില്‍ നീ കിടന്ന ഇത്തിരിപ്പോന്ന മുറിക്കും നിന്നെ മൂടിയ തുണിക്കും, വെള്ള പുതച്ചാല്‍ നിനക്കു ഇഷ്ടം ആവില്ലെന്ന് ഞാനാണ് പറഞ്ഞത്- നിന്റെ ചുണ്ടുകളില്‍ പറ്റിപ്പിടിച്ച ചോരക്കും വയലറ്റ് നിറം.
മരണത്തിനു വയലറ്റ് നിറം ആണെന്ന് നീ അറിഞ്ഞില്ലല്ലോ...
സ്വര്‍ഗ്ഗത്തില്‍ ഇപ്പോള്‍ വയലറ്റ് പൂക്കളുടെ വസന്തം ആയിരിക്കും. അതിലൊന്നില്‍ നിന്റെ സ്നേഹ രക്തം കൊണ്ടു എന്റെ പേരെഴുതി ഭൂമിയിലേക്ക് അയക്കുക. എനിക്കിപ്പോള്‍ നിന്റെ നിറം എത്രമാത്രം പ്രിയം ആണെന്നോ...

Tuesday, April 28, 2009

തിരുത്ത്‌


എന്റെ വീടിന് കറുപ്പ് തേക്കണം. അതില്‍ വെള്ള നിറത്തില്‍ കോളംവരഞ്ഞു ജനനവും മരണവും രേഖപ്പെടുത്തണം. ഇടവഴിയില്‍ ഒരു ബോര്‍ഡ് തൂക്കി അതില്‍ "ശ്മശാനം" എന്ന് വീട്ടുപേര് വെക്കണം.

ജീവിച്ചിരിക്കുന്നവരുടെ ശ്മശാനത്തില്‍ മരിച്ചവരുടെ കത്തുകള്‍ എന്നാണു വരികയെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക?

Monday, April 20, 2009

ഫ്ലാഷ് ന്യൂസ്


അയല്‍ക്കാരന്റെ വീടിനു തീ പിടിച്ചെന്നു തോന്നുന്നു. മോന്തായത്തിനു മേല്‍ ഉശിരന്‍ പുകച്ചുരുള്‍.

അടക്കിപ്പിടിച്ച തേങ്ങല്‍.

ഈയ്യിടെ മതില്‍ രണ്ടുവരി കൂടി പൊക്കി കെട്ടിയതിനാല്‍ വീട് കാണാനാവുന്നില്ല.

ഞാന്‍ ഓടി അകത്തു കയറി.

കസേരയില്‍ അമര്‍ന്നിരുന്നു.

റിമോട്ട് കൈയ്യിലെടുത്തു.

സ്പോണ്‍ സെര്ദ് പ്രോഗ്രാമുകള്‍ക്കിടയില്‍ അയല്‍പക്കത്തെ ദുരന്തം വായിക്കാന്‍ കണ്‍ മിഴിച്ചു നിന്നു.

Sunday, April 19, 2009

ആമകള്‍


ഈശ്വരാ... അദ്ധ്യാപകന്‍ സ്വന്തം തലപ്പുരത്ത് അരിശത്തോടെ ഇടിച്ചു.

ഇതെന്ത് കഥ?

ഇത്രയും ഈസിപ്പുല്ലായ ചോദ്യത്തിന് മുമ്പില്‍ അമ്പത്തി നാല് ആമക്കുട്ടികളും അമ്പരന്നു നില്ക്കുന്നു.

ഇനി ഒരുത്തന്‍ ബാക്കിയുണ്ട്. നമ്പര്‍ അമ്പത്തി അഞ്ച്

അധ്യാപകന്റെ ചൂണ്ടു വിരല്‍ അവസാനത്തവന്റെ തലയ്ക്കു നേരെ തോക്ക് പോലെ നീണ്ടു...

"പറയൂ കുട്ടീ... ആമയെ കൊല്ലുമ്പോള്‍ മലര്‍ത്തിയിട്ടു കൊല്ലണമെന്ന് പറയുന്നതു എന്തിനാണ്?"

അവന്‍ തല ഉയര്‍ത്തിപ്പിടിച്ച് അഭിമാനത്തോടെ പറഞ്ഞു

"ഉത്തരം എളുപ്പമാണ് മാഷേ..."

അദ്ധ്യാപകന്‍ സന്തോഷം കൊണ്ടു വിയര്‍ത്തു. അമ്പത്തി അന്ചാമാനിലൂടെ ഉത്തരം പിറക്കുകയാണല്ലോ

"എങ്കില്‍ പറയ് കുട്ടീ..."

"മലര്ത്തിയിട്ടാലല്ലേ മാഷേ ആമയുടെ മതം മനസ്സിലാവൂ..."

അദ്ധ്യാപകന്‍ ഒരു നിമിഷം കണ്ണടച്ച്. പ്രാര്‍ത്ഥന പോലെ...

പിന്നെ കൈകാലുകള്‍ ഉള്ളിലേക്ക് വലിച്ച്, തല അല്പം പുറത്ത് കാട്ടി ഒടുവിലത്തെ ബെല്ലിനു വേണ്ടി കാതോര്‍ത്തു കിടന്നു.

Saturday, April 11, 2009

കട്ടില്‍


തൊട്ടില്‍ വാങ്ങിയപ്പോള്‍ ഞാന്‍ കടക്കാരനോട് ചോദിച്ചു: "മണ്ണിനും പിനനാക്കിനും ഉണ്ടല്ലോ സൌജന്യം. തോട്ടിലിനു ഒന്നുമില്ലേ...?"

ഉണ്ടല്ലോ...

അയാള്‍ പറഞ്ഞു.

തൊട്ടില്‍ വാങ്ങുമ്പോള്‍ കട്ടില്‍ തികച്ചും സൌജന്യമാണ്.

എന്നിട്ട് എവിടെ?

അത് നിങ്ങളുടെ വീട്ടു മുറ്റത്ത് ഞങ്ങള്‍ എത്തിച്ചിട്ടുണ്ട്.

ഞാന്‍ അതിവേഗം വീട്ടിലേക്ക് നടന്നു.

നേരാണ്. കട്ടില്‍ എത്തിയിട്ടുണ്ട്. കട്ടില് കാണാന്‍ ആള്‍ക്കാരും ഉണ്ട്. പക്ഷെ,

കുഞ്ഞിനെ പട്ടില്‍പൊതിഞ്ഞു കട്ടിലില്‍ കിടത്തുമ്പോള്‍ എന്തിനാണ് ഇത്ര അലമുറയും നിലവിളിയും...

ഇതു തികച്ചും സൌജന്യം ആണല്ലോ...

Thursday, April 9, 2009

രണ്ടു വെയില്‍ കഥകള്‍

രാവ്

ഉറങ്ങുന്നതിനു മുമ്പു,
മൂന്നു ബക്കറ്റ് വെള്ളം വലിച്ച് ഞാന്‍ പൊത്തിവെച്ചു
അവള്‍ ചോദിച്ചു:
"എന്തിനാണ് ഇങ്ങനെ ദിവസവും വെള്ളം എടുത്തു വെക്കുന്നത്.. നമ്മുടെ കിണര്‍ വറ്റാരില്ലല്ലോ..."
എന്റെ പുരയിലെ കിണറിനു അകത്ത് പത്തു പൈസ വട്ടത്തില്‍ വെള്ളം പിടക്കുന്നത് അവള്‍ കണ്ടിരുന്നു.
ഞാന്‍ പറഞ്ഞു:
"ഉറങ്ങിയാല്‍ ഉണരുമെന്നു എന്താണ് ഉറപ്പു... മരിച്ചു പോയാല്‍ മയ്യിത്ത് കുളിപ്പിക്കണ്ടേ...?
അവള്‍ അപ്പോള്‍ കുഞ്ഞു ബക്കറ്റിലെ വെള്ളം നോക്കി കുഞ്ഞു മോളെ നെഞ്ചോടു ചേര്ത്തു പിടിച്ചു.


അടുപ്പം

അയാള്‍
ഭാര്യയുടെ മൊബൈല്‍ നമ്പരില്‍
വിരല്‍ അമര്ത്തി.
അവള്‍
ഫോണ്‍ കാതോട് ചേര്ത്തു പിടിച്ചു ചോദിച്ചു:
"എന്തെ"
അയാള്‍ പറഞ്ഞു:
വല്ലാത്ത ചൂടു... നീ ഒന്നു മാറി കിടന്നെ....."