Sunday, April 5, 2009

ഒരു കഥയുടെ ആശയം എവിടെ നിന്നാണ് കിട്ടുന്നത് എന്ന് മുന്‍കൂട്ടി പറയാന്‍ ആവില്ല. ഒരു കാഴ്ചയില്‍ നിന്നു, വാക്കില്‍ നിന്നു, നോക്കില്‍ നിന്നു, പൊള്ളുന്ന അനുഭവത്തില്‍ നിന്നു.. ഇതു ഏറെ കാലം മനസ്സില്‍ ഇട്ടു നടക്കും. എനിക്ക് ഒരിക്കലും കമ്പ്യൂട്ടറിനെ കുറിച്ചോ ഇന്റെര്നെടിനെ കുറിച്ചോ എഴുതാന്‍ ആവുമെന്ന് തോന്നുന്നില്ല. വീട് ഇല്ലാത്തവന്റെ ആധിയും മുറ്റം ഇല്ലാത്തവന്റെ സന്കടവും എന്നെ പെട്ടെന്ന് കയരിപ്പിടിക്കുന്നു......

പെങ്ങള്‍

തമിഴത്തിയും കുട്ടികളും ആണെന്ന് കരുതി ഞാന്‍ കല്ല് എടുത്തതാണ്. അടുത്ത് എത്തിയപ്പോഴാണ് എന്റെ പെങ്ങളും കുട്ടികളും ആണെന്ന് മനസ്സിലായത്...

ഒരു കുട്ടി ഇടത്ത് മറ്റൊരാള്‍ വലത്ത് ഒക്കത്ത് വേറൊരു കുട്ടിയും... കടും കളര്‍ സാരിയില്‍ അവളും....

എന്റെ മക്കള്‍ കടിച്ചു തുപ്പിയ പെര്‍ക്കിന്റെയും മന്ചിന്റെയും കഷണങ്ങള്‍ ഉറുമ്പുകളെ ആട്ടി ഓടിച്ച് അവളുടെ കുട്ടികള്‍ വാരിയെടുത്ത് വായില്‍ ഇട്ടു.

പാവം കുട്ടികള്‍...

അകത്ത് ഇരുത്തി കുട്ടികള്ക്ക് എന്തെങ്കിലും കളര്‍ കലക്കി കൊടുക്കാന്‍ ഞാന്‍ ഭാര്യയോടു പറഞ്ഞു.

പെങ്ങള്‍ വല്ലാതെ മെലിഞ്ഞിട്ടുണ്ട്. ക്ഷീണിച്ചിട്ടുണ്ട്.....

"നീ ഇന്നു വന്നത് നന്നായി. ഇന്നലെ തിരുവനന്തപുരത്ത് നിന്നും വരുമ്പോള്‍ നിനക്കു ഞാന്‍ ഒരു സാധനം കൊണ്ടുവന്നിട്ടുണ്ട്.... എത്ര കാലമാ നീ ഇങ്ങനെ.... "

അവളുടെ കണ്ണുകള്‍ വിരിഞ്ഞു.

പാവം എന്റെ പെങ്ങള്‍....

മഞ്ഞ നിറമുള്ള കാര്‍ഡ് ഞാന്‍ അവള്ക്ക് കൊടുത്തു, ഒരു അന്‍പത് രൂപയും....

"ആദ്യംനൂറു കാര്‍ഡ് അടിച്ചാല്‍ മതി... ബസ് സ്റ്റാന്‍ഡില്‍ ആവുമ്പോള്‍ പല വഴിക്കുള്ള ആളുകളും ഉണ്ടാവും.... കയ്യില്‍ കൊടുക്കുകയോ മടിയില്‍ ഇടുകയോ ചെയ്യാം.... പൈസ തരുമ്പോള്‍ കാര്‍ഡ് തിരിച്ച് എടുത്താല്‍ മതി. മറിയം എന പേരിനു പകരം നിന്റെ പേരു വെച്ചാല്‍ മതി...."

അവളുടെ കരുവാളിച്ച കണ്ണ് നിറഞ്ഞു. വിളര്‍ത്ത ചുണ്ട് വിറച്ചു...

അവള്‍ പൊട്ടിക്കരഞ്ഞു.

പാവം... സന്തോഷം കൊണ്ടാവും...

അവള്‍ എന്റെ നേരെ കൈ കൂപ്പിക്കൊണ്ട്‌ "വല്ല്യുപകാരം.... വല്ല്യുപകാരം" എന്ന് പറഞ്ഞു.

No comments:

Post a Comment